Saturday, May 21, 2011

അനൌണ്‍സര്‍ അപ്പുണ്ണി

.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് .....


റെയില്‍വേ സ്റ്റേഷനില്‍ ഈ അനൌണ്‍സുമെന്റ് കേള്‍ക്കുമ്പോഴൊക്കെ ഞാന്‍ അപ്പുണ്ണിയെ ഓര്‍ക്കാറുണ്ട്__ 


അപ്പുണ്ണിയുടെ ഒരേയൊരു വീക്ക്‌നസ്സ് ആയിരുന്നു മൈക്ക്. മൈക്കിലൂടെ സ്വന്തം ശബ്ദം നാട്ടുക്കാരെ കേള്‍പ്പിക്കാനുള്ള ഒരു അവസരവും അപ്പുണ്ണി പാഴാക്കാറില്ല. ഞങ്ങളുടെ നാട്ടില്‍ ഒരു Registered Announcer ഇല്ലാത്തതുകൊണ്ട്, സൌജന്യ കന്നുകാലി ചികിത്സ ക്യാമ്പ് നടത്തുന്ന വിവരം ജനങ്ങളെ അറിയിക്കാന്‍ വഴിയില്ലാതെ പഞ്ചായത്ത് പ്രസിഡണ്ട്‌  ഓടിപ്പായുന്നതായി  ആരോ അപ്പുണ്ണിയോട്  അറിയാതെ ഒന്ന് പറഞ്ഞ് പോയി. അടുത്ത പത്ത് നിമിഷത്തിനുള്ളില്‍ അപ്പുണ്ണി, പ്രസിഡണ്ട്‌ സമക്ഷം ഹാജര്‍ . അപ്പുണ്ണി ഇച്ഛിച്ചതും, പ്രസിഡണ്ട് കല്പിച്ചതും മൈക്ക്. ‌അപ്പുണ്ണി ആനന്ദസാഗരത്തില്‍ ആറാടി, എഴാടി അങ്ങനെ പത്തു വരെ ആടി.
പ്രസിഡണ്ട്‌ ഓഫര്‍ ചെയ്ത ഫണ്ട്‌ അപ്പുണ്ണി പോട്ടെ പുല്ലെന്ന് വച്ചു. മൈക്കിനുമെലെ ആണോ ഒരു ഫണ്ട്‌...!!!


ക്യാമ്പ് സ്ഥലം, ഞങ്ങളുടെ ഗ്രാമീണ വായനശാല തന്നെ. [വേറെ എവിടെയെങ്കിലും വച്ച് നടത്തുകയാണെങ്കില്‍ സ്ഥലത്തിന് വാടക കൊടുക്കേണ്ടിവരുമെന്ന്  പ്രസിഡന്‍ഡിന്   അറിയാം]. അപ്പുണ്ണി ഒട്ടും സമയം കളയാതെ, അനൌണ്‍സ്  ചെയ്യാനുള്ള "മാറ്റര്‍ " എഴുതാനായി പേനയും, കടലാസ്സുമായി എത്തി; 

"ഡാ ദിവാരാ.... അതൊന്ന് എഴുതിത്താ ഡാ   .... "

എഴുതിക്കഴിഞ്ഞതും അത് പിടിച്ചുവാങ്ങി ഒന്ന് വായിച്ചു നോക്കി അപ്പുണ്ണി സന്ദേഹത്തോടെ എന്നെ നോക്കി ചോദിച്ചു:

"ഒന്നുകൂടി ഉഗ്രനാക്കണോ ....?"

"ഇത് മൃഗങ്ങള്‍ടെ  അല്ലേടാ ... ഇത്രേ ഒക്കെ മതി. അടുത്തു തന്നെ കുഷ്ഠരോഗ നിവാരണ ക്യാമ്പ് വക്കുന്നുണ്ട്. അപ്പൊ മ്മക്ക് ഗംഭീരാക്കി എഴുതാം..." ഞാന്‍
പറഞ്ഞു.

അധികം താമസിയാതെ തന്നെ ഒരു കോളുകൂടി ഉണ്ടെന്ന് കേട്ടതും അപ്പുണ്ണി പ്രകാശിച്ചുകൊണ്ട് തുടര്‍ന്നടപടികളില്‍ വ്യാപൃതനായി.


പിന്നീടങ്ങോട്ട് അപ്പുണ്ണിക്ക്  tight schedule ആയിരുന്നു. [തെറ്റിദ്ധരിക്കല്ലേ... അനൌണ്‍സുമെന്റ് വകയില്‍ അപ്പുണ്ണി കാലണ പോലും ചാര്‍ജ് വാങ്ങാറില്ല. അത് അപ്പുണ്ണിയുടെ വക, ഞങ്ങള്‍ നാട്ടുകാര്‍ക്കുള്ള സേവനം ആണ്]. കന്നുകാലി, കുഷ്ഠരോഗം, പുകയില്ലാത്ത അടുപ്പ് ..... മൊത്തത്തില്‍ അപ്പുണ്ണിക്ക് നല്ല വര്‍ക്ക്‌ ലോഡ്. പക്ഷെ, പുകയില്ലാത്ത അടുപ്പില്‍ ചെറിയൊരു നാക്ക് പിഴവ് അഥവാ വാക്ക് പിഴവ് പറ്റി...

പുകയില്ലാത്ത അടുപ്പിനെപ്പറ്റിയുള്ള ബോധവല്‍ക്കരണത്തിനുവേണ്ടി, അടുത്തുള്ള അമ്പലത്തില്‍ കലം മയക്കുന്ന [പൊങ്കാല] ദിവസം ആണ് പുകയില്ലാത്ത അടുപ്പ് സെറ്റ് ചെയ്തത്. അമ്പലപ്പറമ്പില്‍ തന്നെ ഒരു ചെറിയ ഷെഡ്‌ കെട്ടി demonstration ന് വേണ്ടി അടുപ്പ് തയ്യാറാക്കി വച്ചു. കുരങ്ങ് തന്റെ കുഞ്ഞിനെ എന്ന പോലെ അപ്പുണ്ണി, മൈക്കും നെഞ്ചത്ത്‌ ചേര്‍ത്ത് പിടിച്ച്‌ [താഴെ വച്ചാല്‍ വേറെ ആരെങ്കിലും എടുത്തു അനൌണ്‍സുമെന്റ് തുടങ്ങിയാലോ] മുന്നില്‍ തന്നെ അടുപ്പിന്റെ അടുത്ത്, കുറ്റി തറച്ച പോലെ നിന്നു. പെണ്‍പിള്ളേരുടെ പ്രവാഹം കണ്ട്, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ എണ്ണത്തിനെ നോക്കുക എന്ന പോളിസിയില്‍ ഞങ്ങള്‍
"ചെത്ത്‌"കള്‍ തമ്മില്‍ തമ്മില്‍ മത്സരിക്കുകയായിരുന്നു.

അപ്പോള്‍ അതാ വരുന്നു ഉജാല കമ്പനിയില്‍ ജോലി ചെയ്യുന്ന ദമയന്തിചേച്ചി. ദയ
മന്തി ചേച്ചി എന്ന് വിളിച്ചാലും തെറ്റൊന്നും ഇല്ലാത്ത ഒരു ശരീരത്തിന് ഉടമ. ചേച്ചിയുടെ പല്ല് മാത്രമേ ഉജാല compatible ആയി ഉള്ളു. ശരീരം കണ്ടാല്‍ അമാവാസിക്ക്, അമാവാസിയില്‍, കറുത്ത വാവിന്റെ അന്ന് ഉണ്ടായ മോള് ആണെന്നേ  ആരും പറയൂ.

ദമയന്തി ചേച്ചിയെ കണ്ടപ്പോള്‍ നിര്‍ദോഷമായ ഒരു ആത്മഗതം അപ്പുണ്ണിയില്‍ നിന്നും പുറത്ത് വന്നു__


"ഈ ദമയന്ത്യേച്ചിക്ക് കൊറച്ച് ഉജാല കുടിച്ചൂടെ ... ആ ശരീരെങ്കിലും ഒന്ന് വെളുക്കും..!!"

മൈക്ക് ഓണ്‍ ചെയ്തിരുന്ന കാര്യം അപ്പുണ്ണി അറിയാതെയാണോ അതോ മറന്നു പോയതോ??!!


രണ്ടായാലും, പുകയില്ലാത്തെ അടുപ്പിന്റെ വിവരണത്തിനൊപ്പം വന്ന നിര്‍ദ്ദേശത്തെ നാട്ടുകാര്‍ കൂവിക്കൊണ്ട് എതിരേറ്റു.  

ദമയന്തിചേച്ചി വാളൊന്നും എടുക്കാതെ തന്നെ കോമരമായി അമര്‍ത്തിച്ചവുട്ടി നേരെ ഷെഡിനകത്തോട്ട്  കയറി വന്നു. അപ്പുണ്ണിയുടെ ചെവിയില്‍ പിടിച്ച്‌ കുറച്ച് നേരം ട്യൂണ്‍ ചെയ്ത് വന്ന പോലെ തന്നെ ഇറങ്ങി പോയി. ഒരു കുഴിമിന്നി പ്രതീക്ഷിച്ചത് വെറും ഒരു ചൈനീസ്‌ പടക്കത്തില്‍ ഒതുങ്ങിയതില്‍ ഞങ്ങള്‍ ആശ്വസിച്ചു. ഷേവ് ചെയ്യുമ്പോള്‍ അബദ്ധത്തില്‍ മീശ മുറിഞ്ഞു പോയതുകൊണ്ട് ക്ലീന്‍ ഷേവ് ചെയ്യേണ്ടിവന്നവന്‍ ചെയ്യുന്നതുപോലെ അപ്പുണ്ണി കുറച്ച് നേരം ചെവിയും പൊത്തിപ്പിടിച്ചു ഇരുന്നു.

എന്തായാലും ഈ സംഭവം കര്‍മ്മ രംഗത്ത് അപ്പുണ്ണിക്ക് ഒരു ബ്ലാക്ക്‌ മാര്‍ക്ക് ആയി. ഈ മാര്‍ക്ക്‌ ഒന്ന് പെയിന്റ് ചെയ്ത് വൈറ്റ് ആക്കാനുള്ള സാവകാശം കിട്ടുന്നതിനുമുന്പു തന്നെ അപ്പുണ്ണി വടകര, കണ്ണപുരം, മദ്രാസ്‌ തുടങ്ങിയ വിദേശ
രാജ്യങ്ങളിലേക്ക് പര്യടനത്തിന് ഇറങ്ങി. അവസാനം ബോംബെ എന്ന ഗ്രഹത്തില്‍ തമ്പടിച്ചു. അവിടെനിന്നും അവന്റെ അമ്മക്ക് ഒരു ഇമെയില്‍ [നമ്മടെ പഴയ ഇളം നീല നിറത്തിലുള്ള ഇന്‍ലാന്‍ഡ്‌ തന്നേന്നെ...] അയച്ചു. പക്ഷെ, From അഡ്രസ്സില്‍ "Appunni, Bombay" എന്ന് മാത്രമേ ഉള്ളു. ഇങ്ങനെ ഒക്കെ കത്തിന് അഡ്രസ്സ് എഴുതിയാല്‍ കിട്ടാന്‍ മാത്രം അപ്പുണ്ണി ബോംബെയില്‍ പ്രശസ്തനായതില്‍ ഞങ്ങള്‍ നാട്ടുകാര്‍ സന്തോഷിച്ചു.

പിന്നീട് അപ്പുണ്ണിയുടെ കത്തുകളൊന്നും തന്നെ വന്നില്ല. അപ്പുണ്ണിയുടെ അമ്മയുടെ അഭ്യര്‍ഥനയെ മാനിച്ച്, നാട്ടിലെ ഫോറന്‍സിക് ടീം [മറ്റുള്ളവരുടെ കുറ്റങ്ങളും, കുറവുകളും യാതൊരു ഉപകരണങ്ങളുടെയും സഹായം ഇല്ലാതെ തന്നെ കണ്ടുപിടിക്കുന്നവര്‍ ] അപ്പുണ്ണി അയച്ച കന്നി കത്ത് അതിവിദഗ്ദമായി പരിശോധിച്ച്  അത് അയച്ചിരിക്കുന്നത് ബോംബെ-25 ല്‍ നിന്നും  ആണെന്ന് തെളിയാത്ത തപാല്‍ മുദ്രയില്‍നിന്നും കണ്ടെത്തി.


ഇനി ബോംബെ-25 എവിട്യാണപ്പാ ??!!


അത് ബോംബെ-24 ന്റെ അടുത്താണെന്ന് നാണപ്പേട്ടന്‍ പ്രഖ്യാപിച്ചു. ഇദ്ദേഹം പണ്ടൊരിക്കല്‍ ഷിര്‍ദ്ദിയില്‍ സായിബാബ ദര്‍ശനത്തിന്‌ ഉള്ള യാത്രയില്‍ , ഹാലിയുടെ വാല്‍നക്ഷത്രം പോലെ, ബോംബെയ്ക്ക് 35 കിലോമീറ്റര്‍ അകലെക്കൂടി കടന്നു പോയിട്ടുണ്ട്. അതുകൊണ്ട് ബോംബെയെകുറിച്ച് നല്ല അറിവുണ്ട്.   

അധികം താമസിയാതെ, 
ആന  സഹായിച്ച്, ദിവാരേട്ടനും ബോംബയിലേക്ക് നാട് കടത്തപ്പെട്ടു. ഓരോ തവണ നാട്ടില്‍ ചെല്ലുമ്പോഴും അപ്പുണ്ണിയുടെ അമ്മ എന്നെ കാണാന്‍ വരും. പണ്ട് അപ്പുണ്ണി അയച്ച, പഴക്കം കൊണ്ട് നീല നിറം മാറി വെള്ളയായ കത്തും കയ്യില്‍ പിടിച്ചുകൊണ്ട്; അപ്പുണ്ണിയെ എങ്ങാനും കണ്ട്വോ എന്ന് അറിയാന്‍ . കുറച്ചു നേരം കരയും, തിരിച്ചു പോകും. ആരായാലും വേണ്ടില്ല, ബോംബയില്‍ ആണെന്ന് പറഞ്ഞാല്‍ ഉടനെ ആയമ്മ ചോദിക്കും, ബോംബെ എത്രയില്‍ ആണെന്ന്. അവരെ സംബന്ധിച്ചേടത്തോളം "ബോംബെ-25" എന്ന പേരില്ലാത്ത, നമ്പര്‍ മാത്രമുള്ള തുരുത്ത് ആയിരുന്നു അപ്പുണ്ണിയുടെ സ്ഥലം.

കഴിഞ്ഞ മാസം നാട്ടില്‍ ചെന്നപ്പോള്‍ പതിവുപോലെ അപ്പുണ്ണിയുടെ അമ്മ വന്നില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, ഇനിയും വരാത്ത അപ്പുണ്ണിയെ കാത്തുനില്‍ക്കാതെ, ആറുമാസം മുമ്പ് അവരും യാത്രയായി എന്ന്.


അപ്പുണ്ണിക്ക്  വേണ്ടിയുള്ള എന്റെ കണ്ണുകള്‍കൊണ്ടുള്ള  അന്വേഷണം ഞാന്‍ അവസാനിപ്പിച്ചു. പക്ഷെ എന്റെ ഹൃദയം ഇപ്പോഴും കാതോര്‍ക്കുന്നു__

ഏതെങ്കിലും, എവിടെയെങ്കിലും ഒരു മൈക്കിലൂടെയുള്ള അനൌണ്‍സുമെന്റുമായി അപ്പുണ്ണിയുടെ വരവിനായി ...

Image courtesy : coolclips.com

Tuesday, February 1, 2011

കണ്ണപുരത്തെ നാഗന്മാര്‍



ഇത് ഒരു പഴയ കഥ. കേരളസര്‍ക്കാര്‍ ചാരായം നിരോധിക്കുന്നതിനും വളരെ മുന്‍പ്,
കണ്ണപുരത്തെ 'നാഗ'ന്മാരുടെ [അടിച്ച് പാമ്പ്‌ ആകുന്നവരുടെ] ഐശ്വര്യപൂര്‍ണമായ ഒരു ഭൂതകാലത്ത് നടന്നത്.....
 
തേജസ്സുറ്റ ഒരു സന്ധ്യ. ഷാപ്പുകാരന്‍ കണാരേട്ടന്‍ സ്വന്തം ചിത്രകൂടക്കല്ലിനരികില്‍ വരച്ച കളത്തില്‍ വന്ന്, നൂറും പാലും കൈക്കൊള്ളാന്‍ പ്രദേശത്തെ അറിയപ്പെടുന്ന 'പാമ്പു'കള്‍ എല്ലാം എത്തിത്തുടങ്ങി. ചിലര്‍ പകലത്തെ അധ്വാനം കഴിഞ്ഞ് ദേഹശുദ്ധി വരുത്തിയവരും, മറ്റു ചിലര്‍ ഇത്തരം ശുദ്ധിയിയിലൊന്നും വലിയ വിശ്വാസമില്ലാത്തവരും.

കണാരേട്ടന്‍ "പാമ്പു"കളുടെ ഇടയിലൂടെ ഒന്ന് കണ്ണോടിച്ചു. ഒരു ദിവസം പോലും താന്‍ നല്‍കുന്ന തീര്‍ത്ഥം നിരാകരിക്കാത്ത, തന്റെ എക്കാലത്തെയും ഉറപ്പുള്ള കസ്റ്റമര്‍ ആയ ശങ്കരനാഗം ഇനിയും വെളിച്ചപ്പെട്ടിട്ടില്ല. കാതില്‍ മാണിക്ക്യം ചൂടിയ കരുത്തനായ നാഗന്‍ . ഒരേ സമയം 8-10 തവണ വരെ നൂറ് [100 മില്ലീ] ഉള്‍ക്കൊള്ളുന്നവന്‍ .  നട്ടെല്ലിന് പാമ്പന്‍ പാലത്തിന്റെ ഉറപ്പുള്ളവന്‍ . "പാമ്പു"കളിലെ നാഗരാജന്‍ .

കുറച്ച് വൈകി എത്തിയതിന്റെ പ്രായശ്ചിത്തം എന്ന പോലെ, വന്ന മൂച്ചിന് തന്നെ ഒരു ഫുള്‍ ഗ്ലാസ് ചാരായം വാങ്ങി, നിന്ന നില്‍പ്പില്‍ വിഴുങ്ങി, ശങ്കരന്‍ വിജഗീഷുവിനെപ്പോലെ അവിടെ കൂടിയിരിക്കുന്ന "നീര്‍ക്കോലി"കളെയും, "ചേര"കളെയും നോക്കി. തുടര്‍ന്നങ്ങോട്ട് ഏത് കുടിയനും അസൂയപ്പെടും വിധം ഉള്ള "തെക്ക്" ആയിരുന്നു. അതും "ടച്ചിങ്ങ്സ്" എന്ന ആര്‍ഭാടം ഒട്ടും ഇല്ലാതെ. 


ഒരു മണിക്കൂര്‍ കൊണ്ട് വയറ്റില്‍ കൊള്ളാവുന്ന അത്ര കുടിച്ച് ശങ്കരന്‍ പോകാനായി എണീറ്റു. നിന്ന നില്‍പ്പില്‍ വൈന്റ് കഴിയാറായ പെന്‍ഡുലം കണക്കെ മെല്ലെ ആടി. പിന്നെ എന്തോ, കണി ശരിയല്ലാത്തതുകൊണ്ട് വീണ്ടും അവിടെത്തന്നെ ഇരുന്നു... ചുരുണ്ടു.... മടങ്ങി....

കുടിച്ച ചാരായത്തിന്റെ പൈസ കണാരേട്ടന്‍ , ശങ്കരന്റെ കണക്കില്‍ തങ്കലിപികളാല്‍ കോറിയിട്ടു. ഷാപ്പ്‌ അടക്കുന്ന സമയം കഴിഞ്ഞിട്ടും വീട്ടില്‍ പോകാതെ, താഴോട്ടും നോക്കി ഇരിക്കുന്ന ശങ്കരനെ നോക്കി കണാരേട്ടന്‍ ചോദിച്ചു.

"ഞ്ഞി പൊരേ പോണ് ല്ലേ ശങ്കരാ?"
"ദേ കീയിണ്. ചേനാര് പൂട്ടിക്കള..."

പുര എന്ന്  പറയാന്‍
ശങ്കരന്  കാര്യമായിട്ടൊന്നും ഉണ്ടായിരുന്നില്ല. മണ്ണു വച്ചു പണിത ആള്‍ ഉയരത്തിലുള്ള ഭിത്തി; അതിന്റെ മേലെ പേരിനു മാത്രമുള്ള കഴുക്കോലില്‍ കാറ്റില്‍ പറന്നു പോകാതെ ബാക്കി നില്‍ക്കുന്ന കുറച്ച് കരിയോലകള്‍ . കഴിഞ്ഞ രണ്ട് വര്‍ഷമായി പുര കെട്ടി മേഞ്ഞിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ നീലിയുടെ, വിഷം തീണ്ടിയുള്ള, മരണശേഷം. നീലി പോയതോടെ പുര കെട്ടിമേയലെല്ലാം ശങ്കരന് ആഡംബരമായി തോന്നി.   ശങ്കരന്‍ നീലിയെ ഓര്‍ത്തു. അവളോടൊപ്പം കഴിഞ്ഞ നല്ല കാലവും....

കഞ്ഞി കുടിക്കുന്നതും, പണിക്കുപോകുന്നതും, കണാരേട്ടന്റെ ചാരായഷാപ്പില്‍ പോകുന്നതും എല്ലാം രണ്ടുപേരും ഒരുമിച്ച് തന്നെ. ഷാപ്പില്‍ പോയി കുടിക്കുന്നത്, ഒരിക്കലും ഒരു കുറച്ചിലായി  നീലിയെ അലട്ടിയിട്ടില്ല. ശങ്കരന്‍ ചെയ്യുന്നത്  അവളും ചെയ്യുന്നു; അത്ര തന്നെ. അതിലെ ശരി-തെറ്റുകള്‍ വിശകലനം ചെയ്യാന്‍ മാത്രം അറിവും  അവള്‍ക്ക്  ഇല്ലായിരുന്നു. കുട്ടികള്‍ ഇല്ലെന്നത് ഒരു കുറവേ അല്ല, മറിച്ച് രണ്ടുപേര്‍ക്കും കൂടുതല്‍  സൌകര്യവും ആയിരുന്നു. 


പുറത്തിറങ്ങിയ
ശങ്കരന്‍ , ഭൂമിയുടെ തിരിച്ചലിന് ചെറിയൊരു താളപ്പിശക് ഉണ്ടെന്ന്  കണ്ടുപിടിച്ചെങ്കിലും, തല്‍ക്കാലം ക്ഷമിച്ചു. ഇനിയും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍  അപ്പോള്‍ ചോദിക്കാം ഭൂമിയോട്  എന്ന് മനസ്സിലുറപ്പിച്ചു. പതിവുള്ള, സ്വയം രചിച്ച,  "ലളിത"സംഗീതം പുറത്തെടുത്തു.

രാഗിണി പത്മിനി ലളിത ...... 
പത്മിനി രാഗിണി ലളിത ......
ലളിത രാഗിണി പത്മിനി  ......
പത്മിനി ലളിത രാഗിണി   ......
രാഗിണി ലളിത പത്മിനി  ......
ലളിത രാഗിണി പത്മിനി  ......

വീട്ടിലേക്കുള്ള വെട്ടുവഴിയിലൂടെ നടന്ന്, തന്റെ ഈ മാസ്റ്റര്‍പീസ്‌  പല പല രാഗത്തിലും, പല പല താളത്തിലും പാടി. ഷഡ് കാലത്തിലും അതിന്റെ അപ്പുറത്തെ കാലത്തിലും പാടി ഗോവിന്ദ മാരാരെപ്പോലും വെല്ലുവിളിച്ചു. പിന്നെ കണ്ട്രോള്‍ വീണ്ടെടുത്ത്‌  വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് ഊര്‍ന്നിറങ്ങി. രണ്ട് വശവും ഉയര്‍ത്തി കെട്ടിയ മുളവേലികള്‍ ഉള്ളതുകൊണ്ട്  വഴി തെറ്റുന്ന പ്രശ്നം തന്നെ ഇല്ല. അയാള്‍ ഒരു വിധത്തില്‍ നീന്തിയും, തുഴഞ്ഞും മുന്നോട്ടു നീങ്ങി.

പെട്ടന്ന് കാലിനടിയില്‍ നിന്നും ഒരു പിടച്ചില്‍ . ശങ്കരന്‍ ഒന്ന് മേലോട്ട് ചാടി.  സീല്‍ക്കാരത്തോടെ ഒരു കമ്പ്, തൊട്ടു മുന്നില്‍ . മങ്ങിയ നിലാവെളിച്ചത്തില്‍ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. കമ്പ് അല്ല. ആര് കണ്ടാലും കുറ്റം പറയാത്ത ഒരു തറവാടി സര്‍പ്പം. കണ്ടിട്ട് ഒരു രാജവെമ്പാല ലുക്ക്‌.   


"ഉം... ചങ്കരനോടാ ഇന്റെ കളി?" 
പുച്ഛവും, ഗര്‍വ്വും  കലര്‍ന്ന സ്വരത്തില്‍ ശങ്കരന്‍ ആക്രോശിച്ചു. 

കണാരേട്ടന്റെ തീര്‍ത്ഥം ആണവ റിയാക്ടറില്‍ എന്ന പോലെ ശങ്കരന്റെ ഉള്ളില്‍ കിടന്നു വിഘടിച്ചു. അത് ശങ്കരന് അളവറ്റ ഊര്‍ജ്ജം പ്രദാനം ചെയ്തു. ആ ഊര്‍ജ്ജത്തിന്റെ ബലത്തില്‍ വെറും ചങ്കരനായ ശങ്കരന്‍ , കൈലാസനാഥനായി രൂപാന്തരം പ്രാപിച്ചു. കോപാക്രാന്തനായി പാമ്പിന്റെ നേര്‍ക്കടുത്തു. ഇടതും വലതും ചുവടുവച്ച്‌ താണ്ഡവം തുടങ്ങി. 

പലപ്പോഴും ഒഴിഞ്ഞു പോകാന്‍ ശ്രമിച്ച പാമ്പിനെ വീണ്ടും വീണ്ടും തടഞ്ഞു. ഈ യുദ്ധത്തിനിടക്ക്, നില തെറ്റി കുനിഞ്ഞുപോയ ശങ്കരനെ, രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയില്‍ പാമ്പ് മൂര്‍ധാവില്‍ ആഞ്ഞു കൊത്തി. ശങ്കരന്  ഒഴിഞ്ഞു മാറാനായില്ല. പക്ഷെ, രണ്ടാമതൊന്നു കൂടി കൊത്തുന്നതിനുമുന്പ്  പാമ്പിന്റെ കഴുത്തിന്‌ ശങ്കരനും പിടുത്തമിട്ടു.

മരണവെപ്രാളം രണ്ടുപേരിലും അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയപ്പോഴും ശങ്കരന്‍ പാമ്പിന്റെ കഴുത്തില്‍നിന്നും പിടി വിട്ടിരുന്നില്ല. കുറച്ച് നേരത്തെ പിടച്ചിലിനുശേഷം പാമ്പ്  നിശ്ചലമായി. കൂടെ തുറന്ന വായ ഒരു വശത്തേക്ക് കോടിക്കൊണ്ട് ശങ്കരനും.

അന്നുമുതല്‍ കണ്ണപുരത്തെ എല്ലാ "തീര്ത്ഥങ്കര"ന്മാരും ഷാപ്പ്‌ തുറന്നു വ്യാപാരം ആരംഭിക്കുനതിനു മുന്‍പ് ഒരു ചെറിയ ഗ്ലാസ്സില്‍ കുറച്ച് തീര്‍ത്ഥം ഒഴിച്ചുവച്ചു, ശങ്കരന്‍ എന്ന രക്തസാക്ഷിക്കുവേണ്ടി. 


Image courtesy: Google

Saturday, January 1, 2011

ഒരു അഭ്യര്‍ത്ഥന

[പേടിക്കേണ്ട. കാശിനും, കിഡ്നിക്കും ഒന്നും അല്ല ഡേയ്  ...]

എല്ലാ ബ്ലോഗ്ഗര്‍ സുഹൃത്തുക്കളും സ്വന്തം പ്രൊഫൈലില്‍ , തങ്ങളുടെ ബ്ലോഗുകളുടെ ഒരു custom link കൂടി ചേര്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു [ഒരിക്കല്‍ ഇത് ചെയ്തിട്ടുള്ളവര്‍ രണ്ടാമതും ചെയ്‌താല്‍ , അടി.. അടി...ങ്ഹാ...] . ഇതുകൊണ്ടുള്ള സൌകര്യം, followers list-ല്‍ [ഏത് ബ്ലോഗില്‍ നിന്നും] നിങ്ങളുടെ ഫോട്ടോയില്‍ ക്ലിക്ക് ചെയ്‌താല്‍ ഈ ലിങ്ക് കിട്ടും. അതില്‍ ക്ലിക്ക്  ചെയ്‌താല്‍ ദിവാരേട്ടന് പെട്ടന്ന് തന്നെ നിങ്ങളുടെ ബ്ലോഗില്‍ എത്തിച്ചേരാം. ഇനി ഇത് എങ്ങനാന്ന് അറിയില്ല എന്ന് മാത്രം പറയരുത്.

ദിവാരേട്ടന്‍ ചെയ്ത, വളഞ്ഞ വഴി:

ലോഗിന്‍ ചെയ്തു ഡാഷ് ബോര്‍ഡ് ല്‍ കയറുക.

Reading List ല്‍ Blogs I'm Following ന് താഴെ Manage ല്‍ ഏതെങ്കിലും ഒരു ബ്ലോഗിന്റെ settings ല്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ തുറക്കുന്ന പുതിയ വിന്‍ഡോയില്‍ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ക്ക് 
താഴെ [ഫോട്ടോ അപ്‌ലോഡ് ചെയ്യാത്തവര്‍ക്ക് അന്യഗൃഹജീവിയുടെ പോലെ ഒരു ചിത്രം കാണാം], Add links ല്‍ ക്ലിക്ക് ചെയ്യുക. ഇവിടെ കാണുന്ന Add a custom link ന് താഴെ URL ല്‍ നിങ്ങളുടെ ബ്ലോഗ്‌ ന്റെ URL ഉം Link name ല്‍ ബ്ലോഗിന്റെ പേരും കൊടുക്കുക. സംഗതി ശുഭം. [screenshots എല്ലാ വലിയ മിനക്കേട് ആണന്നേ...]

ഇത് വേറെ പല വിധത്തിലും ചെയ്യാമെന്ന്  തോന്നുന്നു [അല്ലാതെ, എനിക്ക് അറിയില്ലാന്ന് ഞാന്‍ സമ്മതിക്ക്വോ?]. ഇത് blogspot.com ലെ രീതി. wordpress-കാര്, വല്ല വിവരം ഉള്ളവനോടും ചോദിച്ചു മനസ്സിലാക്കി ചെയ്യുക.

!!    എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു    !!
.
.

Template by:

Free Blog Templates