Monday, June 18, 2012

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍


തവളകള്‍ക്ക് കാലവര്‍ഷം വരുന്നതുപോലെ ആണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ വായനശാലയുടെ വാര്‍ഷികം. എല്ലാവരും ഒന്ന് സടകുടഞ്ഞ്‌ എണീക്കും. പിന്നെ കോളേജില്‍പോക്ക് മുതല്‍ ഫുട്ബോള്‍ /ക്രിക്കറ്റ്‌ കളി, എസ്കോര്‍ട്ട്  [ദേശത്തെ സുന്ദരിമാരെ സുരക്ഷിതമായി കോളേജുകളിലും, സ്കൂളുകളിലും എത്തിക്കുക-തിരിച്ചുകൊണ്ടുവരിക] വരെ പിന്നേയ്ക്ക് വച്ച് എങ്ങനെയൊക്കെ ഷൈന്‍ ചെയ്യാമെന്ന് കൂലങ്കുഷമായി ചിന്തിയ്ക്കും.

ഡാന്‍സ് പഠിയ്ക്കാന്‍ പോകുന്നവരും, അവര്‍ക്ക് കൂട്ട് നടക്കുന്നവരുമായ ചെറിയ പെണ്‍കുട്ടികളുടെ ഡാന്‍സ് [ഇതില്‍ തന്നെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങി  ഡപ്പാംകുത്ത് വരെ ഉണ്ടാകും], ഞങ്ങളുടെ നാട്ടിലെ 15 മുതല്‍ 50 വയസ്സുവരെ ഉള്ളവരും, കുഴിമടിയന്മാരും,  ഭക്ഷണം കഴിയ്ക്കുന്നതുപോലും ഭാരിച്ച ഒരു ജോലിയായി കാണുന്നവരുമായ പുരോഗമന കലാസമിതിയുടെ പ്രവര്‍ത്തകര്‍ അഭിനയിക്കുന്ന നാടകം, ഘനജലം അടിച്ച്  ആരുടെയെങ്കിലും കയ്യില്നിന്നുള്ള, നാണപ്പേട്ടന്റെ തല്ലു ഇരന്നു വാങ്ങല്‍ ഇതെല്ലാം കൂടിച്ചേര്‍ന്നത് ആണ്  ഒരു സാധാരണ വാര്‍ഷിക ആഘോഷം.

നാടകാവതരണത്തിന്റെ ആദ്യ പടിയായി സ്ക്രിപ്റ്റ് സെലക്ട്‌ [സ്ത്രീ കഥാപാത്രങ്ങള്‍ എണ്ണത്തില്‍ കുറവുള്ള ഒരു നാടകം] ചെയ്തു. അടുത്തത്  നടിയെ കണ്ടെത്തി ബുക്ക്‌ ചെയ്തു അഡ്വാന്‍സ് കൊടുക്കല്‍ ആണ്. കുറച്ച് റിസ്ക്‌ ആണ്. ഇന്നത്തെ പോലെ റെഡി ഡാറ്റാ ഒന്നും ഉള്ള കാലം അല്ലല്ലോ... അന്വേഷിച്ചു ചെല്ലുന്നിടത്ത് തന്നെ പലപ്പോഴും നടികള്‍ ഉണ്ടാകാറില്ല.

"അപ്പൊ നാളെ തന്നെ എറങ്ങാ ല്ലേ ?" വായനശാലയില്‍ ക്യാരംബോര്‍ഡ്  കളിയ്ക്കുന്നിടത്തുനിന്നും അപ്പുണ്ണിയുടെ ഉഷാറോടെയുള്ള അന്വേഷണം.
"അതിന് നീ എന്തിനാ വരണ്?" ഞാന്‍
"അല്ലാതെ നടിയെ അറിയണോര്  ആരാ ഉള്ളത്?"
"നിനക്ക് നടിയെ അറിയ്വോ?
"എനിക്കറിയില്ല. പക്ഷെ രാമഷ്ണേട്ടന് അറിയാം. രാമഷ്ണേട്ടനെ എനിക്കല്ലേ അറിയൂ?"

അപ്പുണ്ണിയുടെ വല്യമ്മേടെ മോന്‍ ആണത്രേ രാമഷ്ണേട്ടന്‍ . സ്വന്തമായി ഒരു ടൂറിസ്റ്റ് ടാക്സി ഉണ്ട്. അപ്പുണ്ണിയുടെ സ്വാധീനത്താല്‍ , വണ്ടിയ്ക്ക്  ഡീസലും, രാമഷ്ണേട്ടന് തീറ്റയും അടിച്ചുകൊടുത്താല്‍ നടിയുടെ വീട് അന്വേഷിച്ച് പോകാന്‍ വണ്ടിയും കൊണ്ട് അദ്ദേഹത്തെ വരുത്താമെന്ന് പറഞ്ഞ് അപ്പുണ്ണി ഞങ്ങളെ പ്രലോഭിപ്പിച്ചു. പ്രോഗ്രാം നടത്തുന്നതെല്ലാം കമ്മി ബജറ്റില്‍ ആയതിനാല്‍ ഞങ്ങള്‍ വേഗം സമ്മതിച്ചു. 
 
പിറ്റേ ദിവസം രാവിലെ തന്നെ പുറപ്പെട്ടു. അപ്പുണ്ണി കാറിന്റെ മുന്‍സീറ്റില്‍ തന്നെ കയറി, കാറില്‍ ദൈവങ്ങളുടെ പടത്തിനു പകരം വച്ചിരിയ്ക്കുന്ന സില്‍ക്ക് സ്മിതയുടെ ചിത്രത്തില്‍ ഭക്തിയോടെ തൊട്ടു തൊഴുതു [പോകുന്നതും അത്തരം ഒരു കാര്യത്തിനാണല്ലോ...]. ഒരു പത്തിരുപത് കിലോമീറ്റര്‍ ഓടിക്കാണും.  രാമഷ്ണേട്ടന്‍ ഒരു "പൊറാട്ട-കപ്പ-ബീഫ്" ഹോട്ടലിന്റെ മുന്നില്‍ കാര്‍ നിറുത്തി. ആള്‍ക്ക് ഇന്ധനം നിറയ്ക്കണം. രാമഷ്ണേട്ടന്റെ മെനുവില്‍ നാല്‍ക്കാലികള്‍ക്ക് ആണ് മുന്ഗണന. അതില്ലെങ്കില്‍ മാത്രമേ അങ്ങേര് കോഴി, താറാവ്, കാട മുതലായ ചീള് കേസുകളില്‍ കൈ വയ്ക്കു. 

രാമഷ്ണേട്ടന്‍ "പോളിംഗ്" ആരംഭിച്ചു. തീറ്റയുടെ ആക്രാന്തം കണ്ടാല്‍ ആള്‍ ജനിച്ചു വളര്‍ന്നത്‌ സുഡാന്‍ , സോമാലിയ, റുവാണ്ട മുതലായ സമ്പന്ന രാജ്യങ്ങളില്‍ ആണെന്ന് തോന്നും. തീറ്റി ഇങ്ങനെ ആണെങ്കിലും, ഏതൊരു പട്ടിണി രാജ്യത്തിന്റെയും ബ്രാന്‍ഡ്‌ അംബാസഡര്‍ ആക്കാവുന്ന "വടി"വൊത്ത ശരീരഘടന ആണ്.  ഉത്ഘാടനതീറ്റ തന്നെ ഇങ്ങനെ ആയ നിലയ്ക്ക് ഇനി ഇങ്ങേരെ വിളിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം എന്ന് തോന്നി. 

നടിയുടെ നാട് എത്തി; ഒരു ചെറിയ ചായക്കടയ്ക്ക് മുന്നില്‍ കാര്‍ നിറുത്തി. രാമഷ്ണേട്ടന്റെ വെള്ളടാക്സിയില്‍ [അപ്പുണ്ണിയുടെ ഭാഷയില്‍ ടൂറിസ്റ്റ് ടാക്സിയുടെ വിളിപ്പേര്] ചെന്നിറങ്ങിയ ഞങ്ങള്‍ പിള്ളേരെ പറക്കുംതളികയില്‍ വന്നിറങ്ങിയ പരഗ്രഹ ജീവികളെപ്പോലെ ചായക്കടയില്‍ ഇരിക്കുന്നവര്‍ അത്ഭുതത്തോടെ മിഴിച്ചു നോക്കി. ഏതോ ഉത്സവകമ്മിറ്റിയുടെ "B" ടീം ആണെന്ന് അവര്‍ക്ക് മനസ്സിലായി. നടിയുടെ വീട് കാണിച്ചുതരാന്‍ അവരുടെ അഭ്യുദയകാംക്ഷി  [ന്റെ അമ്മെ.. എന്തൊരു കടുപ്പമുള്ള വാക്ക്] ആയ ഒരു അമ്മാന്‍ ഞങ്ങളുടെ കൂടെ വന്നു. എന്തായാലും നടിയും കുടുംബവും നാട്ടുകാരെ വെറുപ്പിക്കുന്നവര്‍ അല്ലെന്നു തോന്നുന്നു!. അഡ്വാന്‍സ് കൊടുത്ത്, ക്യാമ്പ് റിഹേഴ്സലിന്റെ തിയ്യതി ഫോണ്‍ ചെയ്ത് അറിയിയ്ക്കാമെന്ന് പറഞ്ഞ്, ഒരു പെണ്ണ് പറഞ്ഞ് ഉറപ്പിച്ച സന്തോഷത്തോടെ ഞങ്ങള്‍ അവിടെനിന്നും തിരിച്ചു.. 

*                    *                   *                  *
 
റിഹേഴ്സല്‍ എല്ലാം കുഴപ്പമില്ലാതെ കഴിഞ്ഞു. ഡയലോഗ് പ്രസന്റേഷന്‍ ഒരുവിധം എല്ലാവരും ഭംഗിയായി ചെയ്യുന്നുണ്ട്. അങ്ങനെ നാടകദിവസം വന്നെത്തി. അഭിനേതാക്കളില്‍ പലരും ജീവിതത്തില്‍ ആദ്യമായി അഭിനയിയ്ക്കുന്ന [ഒരുപക്ഷെ അവസാനമായും] നാടകമാണ്. ഇതിന്റെ ഒക്കെ കുറച്ച് ഫോട്ടോ എടുത്ത് വച്ചില്ലെങ്കില്‍ പിന്നെ ഇത്തരം ഒരു സംഭവം തന്നെ ഇനി ജീവിതത്തില്‍ ഉണ്ടായില്ലെങ്കിലോ......

 
ഡിജിറ്റല്‍ ക്യാമറ ജനിച്ചിട്ടില്ല. ഉള്ള "സോപ്പ്പെട്ടി ക്യാമറ" തന്നെ അപൂര്‍വ്വം ചില ഗള്‍ഫ്‌ കാരുടെ വീട്ടില്‍ മാത്രം. കുവൈറ്റിലുള്ള ഹൈദ്രോസ് ഇക്കാടെ വീട്ടില്‍ ക്യാമറ ഉണ്ട് എന്ന് വിവരാവകാശനിയമപ്രകാരം ഉള്ള ഒരു ചോദ്യത്തിന് മറുപടിയായി അപ്പുണ്ണി വെളിപ്പെടുത്തി. അത് എങ്ങനെയും വാങ്ങികൊണ്ട് വരാന്‍ അവന്‍ സന്നദ്ധന്‍ . പിന്നെന്തിന് ടെന്‍ഷന്‍ ?? അപ്പുണ്ണി സൈക്കിളുമെടുത്ത് കത്തിച്ചു വിട്ടു. അരമണിക്കൂറിനുള്ളില്‍ ആള്‍ തിരിച്ചെത്തി.

"കിട്ടീ ട്ടാ..."

അപ്പുണ്ണി ക്യാമറയും കയ്യില്‍ പിടിച്ചുനിന്ന് കിതച്ചു. ഹൈദ്രോസ് ഇക്ക നാട്ടില്‍ വന്ന സമയം ആയതുകൊണ്ട് ക്യാമറ കിട്ടി. കൂടെ ഒരു റോള്‍ ഫിലിമും അദ്ദേഹം ദാനം ചെയ്തു. ഫിലിം ഹൈദ്രോസ് ഇക്ക തന്നെ ക്യാമറയില്‍ ലോഡ് ചെയ്ത് കൊടുത്തു. 

"ഫോട്ടോ ആരാ എട്ക്കാ?"
"അതൊക്കെ യ്ക്ക് അറിയാഡയ്ക്ക. ഹൈദ്രോസിക്ക കാണിച്ചുതന്നിട്ടുണ്ട്. "
ആവൂ... അങ്ങനെ അതിനും ഒരു പരിഹാരായി. ഞാന്‍ ആദരവോടെ, അപ്പുണ്ണിയെ മനസാ നമിച്ചു. 

"എത്ര ഫോട്ടോ കിട്ടും?"
"36 എണ്ണം ന്നാ അങ്ങേര് പറഞ്ഞത്. ചെലപ്പോ 100 ഫോട്ടോടെ ഫിലിം ഒക്കെ ഉണ്ടാവുഡാ, അയ്യാള്‍ ഇമ്മക്ക് തരാതെആവും .."  
അപ്പുണ്ണി തന്റെ വിജ്ഞാനം വിളമ്പി. 
[വെറുതെ അല്ല ഇക്കാലത്ത് ഒരാളും ഒരു ഉപകാരോം ചെയ്യാത്തത്].

നാടകം ആരംഭിച്ചു. അഭിനയത്തിലെ പല ഉജ്ജ്വല മുഹൂര്‍ത്തങ്ങളും അപ്പുണ്ണി ഒരു പ്രൊഫെഷണല്‍ ഫോട്ടോഗ്രാഫറുടെ  കൈവഴക്കത്തോടെ ക്യാമറയില്‍ പകര്‍ത്തി. ഒരു ക്യാമറ എന്നതിലുപരി ഫോട്ടോ എടുക്കുന്ന മെഷീന്‍ എന്ന രീതിയില്‍ ആയിരുന്നു ക്യാമറ കൈകാര്യം ചെയ്തിരുന്നത്. ഒരാളെയും ക്യാമറയുടെ എഴയലത്തേയ്ക്ക് അടുപ്പിച്ചില്ല. ഇതെല്ലാം കണ്ടപ്പോള്‍
ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവനെക്കുറിച്ച് നല്ല മതിപ്പ് തോന്നി.

കുറെ ദിവസത്തെ ക്ഷീണം പിറ്റേന്ന് പകലെല്ലാം ഉറങ്ങിതീര്‍ത്ത്, സന്ധ്യയായപ്പോള്‍ എണീറ്റ്‌ കുളിച്ച് വായനശാലയിലേയ്ക്ക് ചെന്നു. അഭിനേതാക്കള്‍ ഒരു വിധം എല്ലാവരും വന്നിട്ടുണ്ട്. നാടകം നന്നായി അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം എല്ലാവരുടെ മുഖത്തും ഉണ്ട്. കൂട്ടത്തില്‍നിന്ന് അപ്പുണ്ണിയെ തെരഞ്ഞുപിടിച്ചു.


"
നീ ക്യാമറ കൊണ്ട്കൊടുത്ത്വോ?"
"ഇല്ല. ദ്യേ പുവ്വാണ്."

"ക്യാമറേന്ന് ഫിലിം എടുക്കാന്‍ മറക്കേണ്ട."

ഇത് കേട്ടതും അപ്പുണ്ണി ക്യാമറയുടെ പിന്‍ഭാഗം തുറന്ന്, ആരോമല്‍ ചേകവര്‍ ഉറുമി വലിച്ചൂരുന്നപോലെ ഫിലിമിന്റെ അവസാന ഭാഗം പിടിച്ച്‌ പുറത്തോട്ട് വലിച്ചെടുത്തു. ഞങ്ങളുടെയെല്ലാം മികച്ച ഭാവാഭിനയങ്ങള്‍ അടങ്ങിയ ഫിലിം, ഫിലിം കേസില്‍ നിന്നും പുറത്തുവന്ന് ട്യൂബ് ലൈറ്റിന്റെ വെള്ളിവെളിച്ചത്തില്‍ നഗ്നനായി, നീണ്ടുനിവര്‍ന്ന് കിടന്നു.  ചിലരുടെ തൊണ്ടയില്‍നിന്നും  ഒരു ആര്‍ത്തനാദം ഉയര്‍ന്നു. മറ്റു ചിലരുടെ ശ്വാസം നിലച്ചു. അപ്പുണ്ണിയാകട്ടെ ഇതൊന്നും ശ്രദ്ധിയ്ക്കാതെ, വലിച്ചെടുത്ത ഫിലിം വളരെ സൂക്ഷ്മതയോടെ ഒഴിഞ്ഞ ഫിലിം കേസിന്റെ പുറത്തുകൂടി വട്ടത്തില്‍ പലവട്ടം ചുറ്റി സ്വന്തം പോക്കറ്റില്‍ നിക്ഷേപിച്ചുകൊണ്ട് ഞങ്ങളെ നോക്കി വിജയശ്രീലാളിതനായി പുഞ്ചിരിച്ചു. 

Image Courtesy: www.clipartof.com

10 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പാവം അപ്പുണ്ണി!
കഥയും ഉപമപകളും കൊള്ളാം

ദിവാരേട്ടN said...

ഇസ്മായില്‍ ,
അതാണ്‌ ഞങ്ങടെ അപ്പുണ്ണി [പ്രീഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നും അല്ല]. സന്ദര്‍ശനത്തിന് നന്ദി.

പട്ടേപ്പാടം റാംജി said...

ഫിലിം ഉണ്ടായിരിക്കില്ല എന്നായിരുന്നു കരുതിയിരുന്നത്.
പഴയ കാലത്തെ നാടക വിശേഷങ്ങള്‍ പറഞ്ഞാല്‍ അതൊക്കെ വലിയ സംഭവങ്ങളും ഓര്‍മ്മകളുമാണ്.

ദിവാരേട്ടN said...

അപ്പുണ്ണിയ്ക്ക് എല്ലാം അറിയാമായിരുന്നു; ഫിലിം എടുക്കുന്നതിനുമുമ്പ് തിരിച്ച് rewind ചെയ്യണം എന്നതൊഴികെ. [ആ ഭാഗം, ഹൈദ്രോസിക്കയുടെ ട്രെയിനിങ്ങില്‍ പെട്ടിരുന്നില്ല].

binithadivya said...

നന്നായിട്ടുണ്ട് ..

ajith said...

ദിവാരേട്ടാ, ബ്ലോഗിന്റെ ലേ ഔട്ട് ഒക്കെ മാറ്റി സുന്ദരമാക്കിയല്ലോ
ഇന്നാണീ പോസ്റ്റ് കാണുന്നതും വായിക്കുന്നതും
അവധിയിലായിരുന്നു ഇതുവരെ

ദിവാരേട്ടN said...

binithadivya,
സന്ദര്‍ശനത്തിന് നന്ദി.

അജിത്‌ ഭായ്,
അവധി അടിച്ച് പൊളിച്ചില്ലേ?
ബ്ലോഗിന്റെ ലെ ഔട്ട്‌ കോഡിംഗ് ല്‍ എവിടെയോ ഒരു കരട് പെട്ടിട്ടുണ്ട്. ഒഴിവ് കിട്ടുമ്പോള്‍ കണ്ടുപിടിക്കണം.

Villagemaan/വില്ലേജ്മാന്‍ said...

കൊള്ളാല്ലോ ദിവാരേട്ടാ.. :)

>>വരാന്‍ താമസിച്ചതില്‍ ക്ഷമാപണം <<

ദിവാരേട്ടN said...

Villagemaan/വില്ലേജ്മാന്‍
വന്നതില്‍ സന്തോഷം.
["LATE BETTER THAN NEVER" എന്നാണല്ലോ ചങ്ങമ്പുഴ പാടിയിരിയ്ക്കുന്നത് ☺☺!!?? . . . .]

സുധി അറയ്ക്കൽ said...

ഹ ഹ ഹ .ഒരു മുകേഷ്‌ സിനിമയേ ഓർമ്മിപ്പിച്ചെങ്കിലും നന്നായിരുന്നു.

Post a Comment

(മലയാളം ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Template by:

Free Blog Templates